മുൻ കരുതൽ സോണഗോപി നാഥ്

>> Friday, July 30, 2010




 അന്നൊരു വ്യാഴാഴ്ച്ചയില്‍ 
ദിനത്തിന്റെ പൊക്കിള്‍ ലക്ഷ്യമാക്കി
സമയം കിതച്ചെത്തിയ നേരം
അച്ഛന്‍ തെങ്ങില്‍ കയറാന്‍
തയ്യാറെടുക്കവേ,
പതിവില്ലാകാഴ്ച്ചതന്‍
കൌതുകം നോക്കിയീയുള്ളോന്‍
തെങ്ങിനരുകിലായ് വന്നു നിന്നു
തലേന്നു പെയ്ത മഴ
തീര്‍ത്ത ദേഹം
പച്ച കുപ്പായമണിഞ്ഞു നില്‍ക്കേ,
അച്ഛന്‍കയറുന്നു
വഴുക്കല്‍ വക വെക്കാതെ
നെഞ്ജുരച്ച് ...
ചൂട്ടുകള്‍ ,കൊതുമ്പുകള്‍
വലിച്ചു താഴെക്കിടുന്നച്ഛന്‍
പിരാകി കൊണ്ടോടുന്ന
ഉറുമ്പിന്‍ നിവാസികളെ
കണ്ടില്ലെന്നു നടിച്ചുവോ?
താഴെയിറങ്ങിയച്ഛന്‍
കൊതുമ്പുകളെല്ലാം
കൂട്ടികെട്ടിയടുക്കി വക്കുന്നു
കൂരതന്‍ മൂലയിലായ് ...
കുളിച്ചു ,തൊഴുതു, കുറി വരച്ചു-
വന്നച്ചന്‍
അമ്മ നല്‍കിയ തണുത്ത
പുട്ടും, കടലയും ആര്‍ത്തി-
യോടെ കഴിക്കുന്ന കാഴ്ച്ച നോക്കി
യമ്മ നിന്നത്‌
ഉച്ചനാശാരി കര വിരുത്
തീര്‍ത്ത കട്ടിള പടിയില്‍ !
ജോലിക്കായ് മടങ്ങുമ്പോള്‍
യാത്ര പറയാറുള്ളാ പതിവും
തെറ്റിച്ചു..
സൈക്കിള്‍ നീങ്ങിയച്ഛനെ
മുതുകിലേറ്റി
വളവും കഴിഞ്ഞങ്ങു്‌
അകന്നു പോയി....
വൈകിയാണെങ്കിലും
അച്ചന്‍ തിരിച്ചെത്തി
വെള്ളയില്‍ പൊതിഞ്ഞാണെന്നു മാത്രം !
ആളുകളങ്ങിങ്ങു ഒത്തു കൂടി
അലമുറകളെങ്ങും ഉയര്‍ന്നു പൊങ്ങി
സങ്കട ചുഴിയില്‍ വീണ മുറ്റം
വീടിന്റെ യിരുണ്ടേതോ മൂലയില്‍
കുനിഞ്ഞിരുന്നു കരയുന്ന-
യെന്റെ കര്‍ണ്ണത്തിലേക്ക്
മാവ് വെട്ടുന്ന  ശബ്ദമെത്തവേ,
ആരോ തുരുതുരെ ചുംമ്പിച്ചു
ചൊല്ലിടുന്നു :
'മോനെ ..നടക്കെടാ.. ,അച്ഛനെ
കാണണ്ടെ...?
ഒട്ടും തളരുത് ..എന്റെ കുട്ടന്‍.. '
ബോധം തളര്‍ന്നുപോയ നേരത്ത്‌
ആരോ വലിച്ചു നടത്തിച്ചീടുന്നു ;
ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി
അതാ കിടക്കുന്നച്ഛന്‍
വെള്ളയില്‍ പുതച്ച് നിശ്ചലനായ് ...
കണ്ണീര്‍ തീര്‍ത്ത പുഴയാല്‍
കാഴ്ച്ചകള്‍ മങ്ങിയെ കണ്ടതുള്ളൂ...
സൂക്ഷിച്ചു..സൂക്ഷിച്ചു നോക്കുമ്പോള-
തായച്ഛന്റെ വദനം കണ്ടില്ല
ഞാനവിടെ..
ചിതറി തെറിച്ച വദനം
ചേര്‍ക്കാന്‍ പാടുപ്പെട്ടത്രെ
ഡോക്ടര്‍മാരും....
മാക്ടവല്‍ വിസ്കി കടത്തിപോയ
ലോറിതന്‍ വിധിയുടെ
ചക്രത്താലെന്നു
പിന്നീട് കേട്ട കഥയാണു്‌ കൂട്ടരെ..
അച്ഛന്റെ പട്ടടയൊരുങ്ങുന്നു
വടക്കിനിയില്‍ കുളത്തിനരുകിലായ് ;
തെക്കോട്ട് വെയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ !
ഈറന്‍ തുണിയുടുത്തച്ഛ-
ന്റെ പട്ടടക്ക് തീ കൊളുത്താന്‍
ഞാന്‍ പിടിച്ച കൊതുമ്പിന്‍ കെട്ടുകള്‍
അച്ഛന്‍ കരുതി വെച്ചതായിരുന്നു...
അച്ഛന്‍ കരുതി വെച്ചതായിരുന്നു...


കവിത :   സോണ ഗോപിനാഥ്
ആലാപനം :  നാടകക്കാരൻ

Read more...

ക്ഷണക്കത്ത്‌

>> Monday, July 26, 2010
















ക്ലിക്ക് ചെയ്താൽ വലുതായി വായിക്കാം.
എല്ലാ ബ്ലോഗർമാരും ഇതൊരു ക്ഷണക്കത്തായി
സ്വീകരിക്കുക, ആരുടേയും പേരിൽ പ്രത്യേകം
ഇൻവിറ്റേഷൻ അയക്കാനുള്ള സമയമില്ല.
ഏവരും സഹകരിക്കുക.

Read more...

നിണമെഴുതിയത്

>> Saturday, June 26, 2010




കവിത : ഡോണ മയൂര
ആലാപനം : നാടകക്കാരൻ

Read more...

പ്രിയപ്പെട്ട അമ്മക്ക്..

>> Thursday, June 17, 2010


പ്രിയപ്പെട്ട അമ്മക്ക്(കവിത) Music Codes

വരികള്‍ക്ക് മരുന്ന്: പ്രിയപ്പെട്ട അമ്മക്ക്

എഴുത്തും ആലാപനവും : ഹരിയണ്ണന്‍
പശ്ചാത്തല സംഗീതം : നാടകക്കാരന്‍

Read more...

ഉല്ലാസിന്റെ അറിവ്

>> Wednesday, June 16, 2010

മതി,യെനിക്കെന്റെ മോഹശതങ്ങള്‍ക്കു
മൃതി മണപ്പിച്ചുറക്കറ തീര്‍ത്തിടാം
ഹൃദയദാഹം കെടാതഗ്നി ജ്വാലയായ്
സ്വയമെരിഞ്ഞു നിരഞ്ജനമാര്‍ന്നിടാം.

ഇനിയെനിക്കെന്റെ ജീവിത സംജ്ഞയില്‍
മുറിവുണങ്ങാത്ത വേദന നൂറ്റിടാം
ഫണമുയര്‍ത്തി നാഗങ്ങളാടുന്നോരീ
സ്മൃതിയില്‍ ഗാണ്ഡവദാഹം തിരഞ്ഞിടാം.

പതിരൊളിപ്പിച്ചൊരീ സത്യവാദികള്‍
പറയുമാദര്‍ശ വീര്യത്തൊടേറ്റിടാം
ഉടലെരിപ്പിച്ചൊരെന്‍ ക്ഷോഭലാവയില്‍
മുഴുകിയാത്മ ദുഃഖങ്ങള്‍ മറന്നിടാം.

ഗണിതചക്രങ്ങളില്‍ സുഖ ജീവിതം
ഗുണിത ദുഃഖങ്ങളായിപ്പെരുത്തിടാം
മതി,യെനിക്കെന്റെയാത്മസത്യങ്ങളെ
കനലുടുപ്പിച്ചു സൌന്ദര്യമാക്കിടാം.
മലയാള കവിത.

കവിത: ഉല്ലാസ്
ആലാപനം: നാടകക്കാരൻ

ഇവിടെ പോയി ഈ അഡോബ് ഫ്ലാഷ് പ്ലെയർ ഡൌൺലോഡ് ചെയ്യുക

Read more...

ചാലക്കൊടന്‍റെ കവിത

>> Thursday, June 10, 2010

Read more...

നിയോഗം

>> Thursday, February 25, 2010



നിയോഗം
കടലെടുക്കുന്ന കരയില്‍ നിന്നമ്മ
മൃതികൊതിച്ചുടല്‍ വിട്ടു പോകുന്നു മുന്‍പേ..
പകലൊടുക്കമെന്‍ മനമുടഞ്ഞമ്മ
കരവിട്ടു കടലായലിഞ്ഞു...
വ്യഥ വെടിഞ്ഞൊടുവിലീ പടിവിട്ടു പണ്ടേ,
വഴിതെറ്റിയെങ്ങൊ മറഞ്ഞു...
തിരയിളക്കമായ്ത്തിരയില്‍ നിന്നമ്മ
ചിരിതൂകി നില്‍പ്പതിനിയെന്ന്..?
മഴയൊടുക്കമായ്‌ മഴയില്‍ നിന്നമ്മ
കുളിര്‍പോലെ പെയ്യുന്നതെന്ന്....?
മൃതിയില്‍ നിന്നന്‍പോടെ നീ ജനിച്ചെന്നെ
പ്രിയമോടെ തഴുകുന്നതെന്ന്...?
നിന്റെയീ ജീവന്‍ ജ്വലിക്കുന്ന താരകം
തെളിയുന്ന വാനമിങ്ങെങ്ങ്‌...?
ഒടുവിലീ സ്മൃതിജാലമെല്ലാമൊലിച്ചുപോയ്‌-
മണ്ണിലവശിഷ്ട സ്വപ്നങ്ങളെല്ലാമെരിച്ചുപോയു-
ള്ളിലൊരു വേര്‍പ്പു നീരായലിഞ്ഞു പോയമ്മ,
മറവിയ്ക്കു മായ്ക്കുവാനാകാത്ത മന്ത്രമായ്‌
മഴപോലെയകമെ തിളച്ചുപൊന്തി...
കടലെടുക്കുന്ന കരയില്‍ നിന്നൊടുവില്‍
നിന്‍നിഴല്‍ തേടി ഞാനും
മൃതികൊതിച്ചുടല്‍ വിട്ടു പോകുന്നു...
കരയുവാനാകാതെയിടറിയും,
തെല്ലുദൂരം വഴിപിഴച്ചും,
മുന്നില്‍ക്കുരുങ്ങുന്ന പ്രാണന്റെ നോവായ്‌,
വരതെറ്റി, മിഴിതെറ്റി നിന്‍പാത തേടി ഞാനണുവിലൂറുന്നു...
മനതാരിലെന്നുമെന്‍ കണ്ണായ്‌ വിളങ്ങി
നീയെന്റെയകമേ തിളച്ചുപൊന്തി....
അറിവിന്റെ വഴികളിലാഴക്കയങ്ങളി-
ലൊരു ചിത്രകഥയായ്‌ നിറഞ്ഞു നിന്നമ്മ...
എരിയുന്ന ജീവിത ചുടലപ്പുറങ്ങളിൽ‍,
എരിയും തമോഭാഗമഴലിന്‍ പുറങ്ങളില്‍
‍ഒരു പുഷ്പശുദ്ധിയായ്‌ ഹൃദയത്തിലെന്നോ നിറഞ്ഞു നിന്നമ്മ...
അരികില്‍ നിന്‍ ചിരിയുണ്ടു, അകമലർ‍-
ക്കുളിരുണ്ടു, പൂങ്കാറ്റുപോല്‍ മൊഴിയുണ്ടു,
ഇടവഴിയിലെന്നും നിഴല്‍ പോലെ നീയുണ്ടു,
ഒറ്റപ്പെടുമ്പൊഴെന്നരികത്തു നീ വന്നു
മുത്തം നിറച്ചെന്നെയുള്ളില്‍ പടര്‍ത്തുക...
നിന്മേനി തന്നതിന്‍ പൂന്തേന്‍ മണംകൊണ്ടു
ഞാനീരേഴുലോകം നിറയ്ക്കും...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...
നാദങ്ങളില്‍ നിന്‍ നാമമമരത്വമാകും,
സുകൃതാക്ഷരങ്ങളിലമൃതമാകും,
നിന്റെപേര്‍ കൊണ്ടു ഞാനൊരെരിനാളമാകും,
വിശ്വം നിറയ്ക്കുന്ന വരസൂര്യനാകും..
അകലങ്ങളില്‍ പിന്‍ വിളികളാകുന്നുവോ-
നിന്‍ സ്വരമെന്നില്‍ത്തിറതുള്ളിയാടുന്നുവോ-
നിന്‍ കണ്ണെന്നെയരികില്‍ ക്ഷണിക്കുന്നുവോ,
നിന്‍ ഗന്ധമെന്നെത്തലോടുന്നുവോ...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...!


കവിത: സുനിൽ പണിക്കർ
ആലാപനം: അനിൽ ശശിധർ

Read more...